അവിചാരിതമായാണ് ജോസിനെ റെയില്വേ സ്റ്റേഷനില്‍ വച്ചു കണ്ടത്. മന്‍ഹാട്ടനില്‍ നിന്നും, ഒരേ ദിശയിലുള്ള ട്രെയിനിലാണ് ഞങ്ങള്‍ പതിവായി യാത്ര ചെയ്യുന്നത്; പരസ്പരം കാണുന്നത് അപൂര്‍വ്വമാണെങ്കിലും. വേനല്‍ ആയിരുന്നതിനാല്‍ വളരെ കാഷ്വല്‍ ആയ വസ്ത്രധാരണത്തിലാണ് ജോസിനെ കണ്ടത്. സാധാരണ എത്ര വേനലായാലും കോട്ടും ടൈയും ഇല്ലാതെ അദ്ദേഹത്തെ കാണാന്‍ സാധിക്കുകയില്ലായിരുന്നു. ജോസ് അന്ന് വളരെ അസ്വസ്ഥനായിരുന്നു. കാണുമ്പോള്‍ ധാരാളം സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ട് അന്നു വിഷയം മദര്‍ തെരേസയ്ക്ക് ഇന്ത്യയില്‍ വെച്ച് ആദ്യാകാലത്തുണ്ടായിരുന്ന അനുഭവമായിരുന്നു.
കുറെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുവാന്‍ വഴിയില്ലാതെ വന്നപ്പോള്‍ മദര്‍ തെരേസ ഒരു കടയില്‍ കയറി അത്യാവശ്യമുള്ള സാധനങ്ങള്‍ വാങ്ങി. പക്ഷെ പണം കൊടുക്കാന്‍ നിവൃത്തിയില്ലാതെ പരുങ്ങിയപ്പോള്‍ കടയുടമ സാധനങ്ങള്‍ തിരികെ വാങ്ങി മുഖത്ത് കാര്‍ക്കിച്ച് ഒരു തുപ്പും കൊടുത്തു. തുപ്പല് തുടച്ചുകൊണ്ട് ‘എനിക്ക് കിട്ടേണ്ടതു കിട്ടി, നന്ദി’ എന്നു കണ്ണടച്ചു തൊഴുതിട്ട് കടന്നുപോയി. ഈ സംഭവം കടയുടമയെ വല്ലാതെ ഉലച്ചു; അയാള്‍ സാധനം മദര്‍ തെരേസ താമസിക്കുന്നിടത്തു എത്തിച്ചുവെന്നും , ഇന്നും ആ കടയില്‍ നിന്ന് പതിവായി സാധനങ്ങള്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ അനാഥാലയത്തില്‍ എത്തിക്കാറുണ്ടെന്നും ജോസ് വികാരാധീനനായി പറഞ്ഞു. ‘തിക്താനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹിക്കാന്‍ പഠിക്കുക, അതാണ് ആത്മീയത’. വെറുതെ കേട്ടുകൊണ്ടിരുന്നുവെങ്കിലും ജോസിന്റെ അസ്വസ്ഥതയ്ക്ക് മറ്റെന്തോ കാരണമുണ്ടെന്നു ഞാന്‍ ശങ്കിച്ചു.
ജോസ് മന്‍ഹാട്ടനിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. കെട്ടിടത്തില്‍ കയറണമെങ്കില്‍ കര്‍ശനമായ സുരക്ഷാപരിശോധന ആവശ്യമാണ്. സ്ഥിരം ജോലിചെയ്യുന്ന ആളുകള്‍ ആയതിനാല്‍ സെക്യൂരിറ്റി പരിമിതമായ പരിശോധനകള്‍ നടത്തി സ്നേഹപൂര്‍വ്വമായാണ് ഇടപെടാറുണ്ടായിരുന്നത്. എന്നാല്‍ അന്നു പതിവിനു വിപരീതമായി, യാതൊരു പരിചയഭാവവും കാണിക്കാതെ കര്ശനമായി പെരുമാറുകയും, സംശയത്തോടെ നോക്കിയുമാണ് ജോസിനെ കയറ്റിവിട്ടത്. അയാളുടെ അപ്രതീക്ഷിതമായ സമീപനമാണ് ജോസില്‍ ആത്മനൊമ്പരമുണര്ത്തിയത്. കുറച്ചു ഇരുണ്ട നിറമുള്ള ജോസ് പതിവിനു വിപരീതമായി സ്യൂട്ട് ധരിക്കാതെ വെയില് കൊണ്ട് അല്പം വിയര്പ്പോടെയാണ് നടന്നുവന്നത്. ഇരുണ്ട നിറമുള്ള അമേരിക്കക്കാരന് ഏതുനിമിഷവും ഇത്തരം നീചമായ അനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം.
ജോസ് കേരളത്തില്‍ അല്പം പ്രതാപമുള്ള തറവാട്ടുകാരനായിരുന്നതിനാല് അഭിമാനക്ഷതം വളരെ കൂടുതലായി എന്നു മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. 40 വര്ഷം മുമ്പ് ഒരു വിദ്യാര്‍ത്ഥിയായാണ് ജോസ് അമേരിക്കയില്‍ വരുന്നത്. വെള്ളക്കാര്‍ കൂടുതുലുള്ള മുന്തിയ ഒരു സ്ഥലത്താണ് താമസിക്കുന്നത്. കുട്ടികള്‍ രണ്ടും പഠിച്ച് കോളജില്‍ എത്തി. ഇനിയും വലിയ വീട് വിറ്റ് മറ്റൊരിടത്ത് ഇടത്തരം വീട് വാങ്ങണം അല്ലെങ്കില്‍ നാട്ടില്‍ അടച്ചിട്ടിരിക്കുന്ന തറവാട് വീട് വൃത്തിയാക്കി ഒരു തിരിച്ചുപോക്ക്; എന്തു ചെയ്യണമെന്നറിയില്ല. എത്രകാലം കഴിഞ്ഞാലും ഇത്തരം അനുഭവങ്ങള്‍ അടിക്കടി ഉണ്ടാകുന്നില്ലേ എന്നു ചിന്തിച്ച് ദീര്‍ഘനിശ്വാസത്തോടെ ട്രെയിനിന്റെ ശീതീകരിച്ച അന്തരീക്ഷത്തില്‍ നനുനനുത്ത സീറ്റില്‍ മുറുകെപ്പിടിച്ച് വീര്‍പ്പുമുട്ടിയിരുന്നു. ‘ടിക്…ടിക്..’ ശബ്ദത്തോടെ കണ്ടക്ടര്‍ ടിക്കറ്റുകള്‍ പരിശോധിക്കാനെത്തി. ഞങ്ങള്‍ ഒരുവശം ഒരേ സീറ്റില്‍ അടുത്തടുത്തായാണ് ഇരിക്കുന്നത്. ഇരുവരും ടിക്കറ്റുകള്‍ എടുത്തുകാട്ടി. വെള്ളക്കാരനായ കണ്ടക്ടര്‍ ജോസിനോട് മാത്രം ടിക്കറ്റ് ഉയര്‍ത്തിക്കാട്ടാന്‍ ആവശ്യപ്പെട്ടു, അതിന്റെ പിറകുവശവും കാട്ടാന്‍ പറഞ്ഞു, മാത്രമല്ല ഒന്നു സൂക്ഷിച്ചുനോക്കുകയും ചെയ്തിട്ടാണ് കടന്നുപോയത്.
ജോസ് വിഷണ്ണനായി എന്നെ നോക്കി പതറിയ ശബ്ദത്തില്‍ പറഞ്ഞു. എന്തായിത്? ഇന്ന് എന്റെ ദിവസമാണെന്നു തോന്നുന്നു. അടിക്കടി പുതിയ അനുഭവങ്ങള്‍, ഒക്കെ ഞാന്‍ ഒരുദിവസം എന്റെ വസ്ത്രധാരണം ഒന്നു മാറ്റിയതേയുള്ളൂ. ഈ നാട് എന്റെ സ്വന്തമായി എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നതാണ്. എന്നിട്ടും പതറിപ്പോകുന്നുവല്ലോ!
പുതുതായി വീടുവാങ്ങി അടുത്ത് താമസം തുടങ്ങിയ ഒരു മലയാളി ഡോക്ടറും കുട്ടികളും വീട്ടിലേക്കു കടന്നുവന്നു. പരിചയം പുതുക്കുന്നതിനിടയില്‍ ജോലിയും, യാത്രയും ഒക്കെ സംഭാഷണവിഷയമായി. ഡോക്ടര്‍ പുതിയ തലമുറയില്‍, അമേരിക്കയില്‍ ജനിച്ച്, പഠിച്ചുവളര്ന്ന ആളാണ്. ജൂതരുടെ മാനേജ്മെന്റിലുള്ള ഒരു വിലിയ ആശുപത്രയിലെ ഒരു വിഭാഗത്തിന്റെ ഡയറക്ടര്‍ എന്ന വാഗ്ദാനം ഉപേക്ഷിച്ച്, സര്ക്കാരിന്റെ ഒരു സൈനീക ആശുപത്രിയില്‍ ജോലി സ്വീകരിച്ചു. സമയവും കാലവും നോക്കാതെ, കുട്ടികളെയും കാണാനാവാതെ ജൂതനുവേണ്ടി മരിച്ചു ജീവിക്കാന്‍ ഇനിയും തയറാല്ല എന്നും, അവര്‍ നമുക്ക് മുന്നില്‍ ഒരു വര വരച്ചിട്ട്, അതിനു മുകളിലേക്ക് എത്തിനോക്കാനും സാധിക്കില്ല എന്നും കൂട്ടിച്ചേര്ത്തു. ഡോക്ടര്‍ ആണെങ്കിലും ഇരുണ്ട നിറം ഒരു വഴിമുടക്കി തന്നെയാണ് അമേരിക്കയില്‍ പലയിടത്തും എന്ന് പുതിയ തലമുറയുടെ നാവില്‍ നിന്നും കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
പൗരസ്വാതന്ത്ര്യത്തിന്റേയും, അവസരങ്ങളുടേയും നാടാണ് അമേരിക്ക എന്നത് വാസ്തവം തന്നെ. മുന്‍ പറഞ്ഞതൊക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞു തള്ളുവാനും മനസ്സു വരുന്നില്ല. അറുപതുകള്‍ മുതല്‍ ലോകത്താകമാനം മാനുഷീക മൂല്യത്തെപ്പറ്റി പാശ്ചാത്യസംസ്കാര സമൂഹത്തില്‍ ഒരു പുതിയ കാഴ്ചപ്പാട് തുകിലുണര്ത്തിയിരുന്നു. മതേതര സമൂഹം നിലനില്ക്കുമ്പോള് തന്നെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ പവിത്രതയും, ചെറുത്തുനില്പിന്റെ ശക്തിയും, സമൂഹത്തെ പരസ്പരം മനസിലാക്കുവാനും, നിലനിര്ത്തുവാനും പ്രേരകമായി. ഇതിനായി കാലങ്ങളായി വിദ്യാഭ്യാസത്തിലും, ധാര്മ്മികത നിലനിര്ത്തുന്ന മതവിശ്വാസത്തിലും കൂടുതല്‍ സമയവും, ധനവും, പൊതുനിക്ഷേപങ്ങളും ഉയര്ത്തിക്കൊണ്ടു വരികയായിരുന്നു. മാധ്യമങ്ങളും ചിന്തകളും, എഴുത്തുകളും എല്ലാം ഇതിനെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്നിരുന്നു.
നാം അറിയാതെ തന്നെ, സമൂഹമായി നാം, പരസ്പരവിരുദ്ധമായ വൈകാരികമായ നിലപാടുകള്‍ (Ambivalence) കാട്ടി തുടങ്ങി. ലാഭത്തില്‍ മാത്രം ഊന്നല്‍ നല്കിയ പുതിയ ലോകക്രമങ്ങള്‍ മൂലം ഒന്നൊന്നായി മനുഷ്യ സമൂഹത്തെ പരിവര്ത്തനം ചെയ്തുവന്ന സാധ്യതതകള്‍ പടിപടിയായി കൈവിട്ടു. ഇതിന്റെ സംഭാവനയായി പുനര്ജനിക്കപ്പെട്ട വര്ഗ്ഗ-വര്ണ്ണ വ്യതിയാനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല, ലോകത്തിലെ പൊതുസമൂഹത്തിന്റെ ഒരു വെല്ലുവിളി ഉയര്ത്തിയിരിക്കയാണ്. വിരല്ചൂണ്ടുന്നവനെ ഭസ്മമാക്കി, മാധ്യമങ്ങളെ അനുസരണയുള്ള ചട്ടുകങ്ങളാക്കി, മതനേതൃത്വത്തിനു മനുഷ്യചൂഷണത്തെ ചോദ്യംചെയ്യാത്തി അധികാരങ്ങളും നല്കി, സഹിഷ്ണുത എന്ന പദം തന്നെ അപ്രസക്തമാക്കി; നമുക്കു ചുറ്റും നാം അറിയാതെ നരകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്തു ചെയ്യും എന്ന നിസ്സംഗതയോടെ നാം എങ്ങോട്ടോ പോകുന്നു. ഞാന്‍ ജോസിനെ ഒന്നു നോക്കി. ട്രെയിനിന്റെ വിരസമായ താളത്തില്‍ ഇപ്പോഴും ജോസ് വിഷണ്ണനായി ഇരിക്കുന്നു. എവിടെയ്ക്കെന്നറിയില്ലല്ലോ ഈ യാത്ര?