https://www.manoramaonline.com/global-malayali/columns/varghese-korason.html

Thursday, January 26, 2017

മടങ്ങിവരവും ചെന്നുചേരലുകളും –
ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ?

കോരസൺ - വാൽക്കണ്ണാടി

മനസ്സിൽ ആർദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് "ലയൺ" എന്ന സിനിമാ പറയുന്നത്. കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവും സഹോദരനും കൊടുത്ത സ്നേഹത്തിന്റെ സ്പ്നങ്ങളുമായി വിധി വേര്പിരിക്കുന്ന സ്സറു എന്ന ഇന്ത്യൻ അഞ്ചു വയസ്സുകാരന്റെ കഥ. ലോകത്തിന്റെ മറു പുറത്തു ആസ്ത്രേലിയയിൽ എത്തിച്ചേരുന്നതും, തന്റെ സമ്പന്നമായ, സ്നേഹം നിറഞ്ഞ, സുരക്ഷിത ഇടത്തിലും, തന്നെ കാത്തിരിക്കുന്ന എന്ന് വിശ്വസിക്കുന്ന പ്രീയപ്പെട്ട അമ്മയുടെ സാന്നിധ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചു ഓടിപ്പോകുന്ന സ്സറു എന്ന കഥാപാത്രത്തെ ബാലനായ സണ്ണി പവാർ അനശ്വരമാക്കി. സ്സറുവിന്റെ മുതിർന്ന കാലം അഭിനയിച്ച ദേവ് പട്ടേൽ തീർച്ചയായും ലോക സിനിമ വേദിയിൽ തന്റെ മുദ്ര പതിപ്പിക്ക തന്നെ ചെയ്തു.

നാം അറിയാതെ, ഒരു നിയോഗം പോലെ എത്തപ്പെടുന്ന നമ്മുടെ കുടുംബം, മാതാപിതാക്കൾ, സഹോദരങ്ങൾ, നാട്, രാജ്യം, വിശ്വാസങ്ങൾ, നിറം, ഭാഷ, ആചാരങ്ങൾ, ഇവ ഒക്കെ നമ്മുടെ ജീവിതത്തിൽ പുലിയുടെ പുള്ളിപോലെ പറിച്ചുമാറ്റാനാകാത്ത നമ്മൾ തന്നെയാണെന്ന തിരിച്ചറിവാണ് നമ്മളെ നാം ആക്കുന്നത്. ഇതൊക്കെ നഷ്ടപ്പെടുമ്പോഴും, നമ്മിൽ നിന്നും പിടിച്ചു പറിച്ചെടുക്കപ്പെടുമ്പോഴും ഉള്ള വേദന, ആത്മസംഘർഷം, ഒക്കെയാണ് നാം മനുഷ്യനാണെന്ന ഓർമ്മപ്പെടുത്തൽ ഉണ്ടാക്കുന്നത്. ഓരോ ബന്ധങ്ങളും ദൃഢമാകുന്നത് തമ്മിൽ തമ്മിൽ നാം പിടിച്ചു നൽകിയ കൈകളാണ്, സ്വാന്തനങ്ങളാണ് , കാത്തിരിപ്പുകളാണ്.

വീണ്ടും അവയിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മാവിന്റെ തുടിപ്പുകളാണ് നമ്മെ ഭൂമിയിൽ പിടിച്ചു നിർത്തുന്നത്. ബന്ധങ്ങൾ പതുക്കെ വേർപെടുത്തി പുതിയ ബന്ധങ്ങൾ നെയ്തെടുക്കാനുള്ള പാഠങ്ങളാണ് പ്രായോഗിക ജീവിതം നമ്മെ പഠിപ്പിക്കുന്നത് എങ്കിലും, പറയപ്പെടാനാവാത്ത ഏതോ ഒരു വിതുമ്പൽ നമ്മുടെ അവസാന ശ്വാസം വരെ നമ്മെ പിൻതുടരുന്നു എന്നതാണ് സത്യം. നിലനില്പിനുള്ള തുടിപ്പുകളാണ് ഓരോ നിമിഷവും പ്രകൃതി നമ്മിൽ ഉത്തേജിപ്പിക്കുന്ന ഊർജം, അങ്ങനെ നാം അറിയാതെ എവിടെയൊക്കയോ ഏത്തപ്പെടുന്നു , നമ്മെ അറിയാതെ പിന്തുടരുന്ന മരിക്കാത്ത ചില ഓർമ്മപ്പെടുത്തലുകൾ, അവയുടെ അവ്യക്തമായ മർമ്മരങ്ങൾ, ചിലമ്പലുകൾ, ഓളങ്ങൾ ഒക്കെ നമ്മോടു അറിയാതെ സംവദിച്ചുകൊണ്ടിരിക്കുന്നു .

എന്തിനു നാട്ടിൽ പോകണം ? അവിടെ എന്നെ പ്രതീക്ഷിച്ചു ആരും ഇരിപ്പില്ല, അമ്മയുള്ളപ്പോൾ എത്ര രാത്രിയിലും ചൂരക്കസേരയിൽ ഉറങ്ങാതെ കണ്ണടച്ചിരിക്കുന്ന ആ ഇരിപ്പു ഇപ്പോൾ വെറും ഓർമ്മയാണ് , ഒരു സഹോദരൻ ഉള്ളത് ഒരു ഔദാര്യം പോലെ ഒന്നു രണ്ടു ദിവസം കഷ്ട്ടിച്ചു ഒപ്പം കാണും, അവർ വലിയ തിരക്കിൽ തന്നെയാണ് എപ്പോഴും, എന്തെകിലും ഒക്കെ പ്രതീക്ഷിച്ചു വല്ലപ്പോഴും കടന്നുവരുന്ന ചില പഴയ സുഹൃത്തുക്കൾ, പിരുവുമായി ചിരി വിടർത്തി കടന്നു വന്നു പാഞ്ഞുപോകുന്ന പാർട്ടിക്കാരും പള്ളിക്കാരും , മക്കളും അവരും അവരുടെ ജീവിതവുമായി കടന്നുപോയി, ഇവിടെ അത്ര പറയാൻ അടുത്ത ബന്ധുക്കൾ ഒന്നും ഇല്ല, രോഗിയായ ഭാര്യയും ഞാനും മാത്രം ഇവിടെ, ആദ്യം കുറെ യാത്രകൾ ഒക്കെ ചെയ്തു, ഇപ്പോൾ അതും മടുത്തു തുടങ്ങിയിരിക്കുന്നു , ഒത്തിരി "ഓർമ്മകളുടെ പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ ഈ പഴയ വീട്ടിൽ ഞാനും ഞാനുമെന്റ്ആളും വിരസതകൊടുള്ള പങ്കായം പൊക്കി" അങ്ങനെ എത്രയെത്ര തനിയാവർത്തനങ്ങൾ !!. ഇത്രയും നേരത്തെ പെൻഷനാവേണ്ടയിരുന്നു എന്ന് തോന്നുകയാണ് ഇപ്പോൾ. അമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാരനായ ഒരു സുഹൃത്ത് വിലപിക്കയായിരുന്നു. മടുത്തു, ഒരിക്കലും നാട്ടിലേക്കില്ല എന്ന് പറഞ്ഞു പരിഭവിക്കുന്ന ഒരു സുഹ്രുത്, സ്വകാര്യ സഹൃദ സംഭാഷണങ്ങളിൽ പിടിവിട്ടു പോകുന്ന തേങ്ങലുകൾ അങ്ങനെ അറിയാതെ കടന്നു വരാറുണ്ട്.

എന്തിനു എത്രയും വലിച്ചു നീട്ടി ജീവിതം തരുന്നു, ക്രൂരമാണ് ഇത്, അങ്ങ് വിളിച്ചുകൂടേ ? 95 വയസുള്ള ഭർത്താവിനെ നോക്കി ബുദ്ധിമുട്ടുന്ന ഭാര്യ, അവിസ്മരണീയമായ ഒത്തിരി അനുഭവങ്ങളിലൂടെ കടന്നുപോയ പറന്നു നടന്ന കാലം, അതിനു ഇത്തരം ഒരു ശൂന്യമായ വലിച്ചു നീട്ടൽ അനിർവാര്യമായിരുന്നോ ? മുകളിലേക്ക് നോക്കിയാണ് ചോദ്യം? ആരാണ് ഉത്തരം നൽകേണ്ടത്? ഇത്രയൊക്കെ വേണമായിരുന്നോ ? എന്താണ് ആകെയുള്ള നേട്ടത്തിന്റെ ഫലം?

സെബാസ്റ്റ്യൻ ജംഗറിന്റെ "Tribe” ഗോത്രം - മടങ്ങിവരവും ചെന്നുചേരലുകളും "എന്ന പുസ്തകം ജീവിതത്തിന്റെ മറ്റൊരു മുഖം അനാവൃതമാക്കയായിരുന്നു . സുരക്ഷിതവും സമ്പന്നവുമായ മേച്ചിൽപുറങ്ങളിലേക്കാണ് നാം ഓടിപ്പോകാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതാണോ ജീവിത ലക്ഷ്യം എന്ന് ഓര്മപ്പെടുത്തുകയാണ് സെബാസ്റ്റ്യൻ ജംഗർ . മടങ്ങിവരവും ചെന്നുചേരലുകളും കാത്തിരിക്കുന്നത് എന്താണ് ? എന്തിലേക്കാണ് എന്ന് വിരൽ ചൂണ്ടുകയാണ് അദ്ദേഹം. യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന പട്ടാളക്കാരെ കാത്തിരിക്കുന്ന സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടും. ഒരു ഗോത്ര സ്വഭാവം വന്നു ചേരുന്ന പട്ടാള യൂണിറ്റിനു താഴെ , മതമോ രാഷ്ട്രീയമോ നിറമോ നോക്കാതെ ഒന്നിച്ചു പോരാടിയിരുന്നവർ തിരിച്ചു വന്നപ്പോൾ നേരിടുന്ന വൈതരണി , ഉള്ളവനും ഇല്ലാത്തവനും, അവജ്ഞ, വെറുപ്പ്, സ്വദേശി , വിദേശി , തുടങ്ങിയ വിരൽചൂണ്ടലുകളിൽ ഒറ്റപ്പെട്ടു പോകുന്ന ജനക്കൂട്ടം.

ആധുനിക സംസ്കാരം വച്ചുനീട്ടുന്ന അന്തമില്ലാത്ത ഉപഭോഗ സാമഗ്രികൾ, ഭാവനാതീതമായ വ്യക്തി സ്വാതന്ത്ര്യം ,ഇവക്കിടയിൽ എവിടേയോ നമുക്ക് നഷ്ട്ടപ്പെടുന്ന അമൂല്യമായ സാമൂഹിക അവബോധം, പരസ്പരാശ്രയത്വം ഒക്കെ നാം തിരിച്ചു അറിയാൻ തുടങ്ങുന്നത് ദൗര്ഭാഗ്യങ്ങളും കഷ്ടകാലങ്ങളും നമ്മെ വേട്ടയാടുമ്പോൾ മാത്രമാണ് എന്ന് ജംഗർ പറയുന്നു. പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിൽ കോളനികളും അമേരിക്കൻ ഗോത്രങ്ങളും പൊരിഞ്ഞ യുദ്ധം നടക്കുക ആയിരുന്നു. കോളനിക്കാർ അമേരിക്കൻ-ഇന്ത്യക്കാരെ പിടിച്ചുകൊണ്ടുപോകയും , അവർ തിരിച്ചു കോളനിക്കാരെ പിടിച്ചു കൊണ്ട് പോകയും സാധാരണമായിരുന്നു. എന്നാൽ ഒരു പ്രത്യേകത കാണപ്പെട്ടത് നരവംശ ശാസ്ത്ര ലോകത്തിനു ഇന്നും പഠന വിഷയമാണ് . പിടിച്ചു കൊണ്ടുപോകപ്പെട്ട യൂറോപ്യൻ സംസ്കാരത്തിൽ വളർത്തപ്പെട്ടവർ അമേരിക്കൻ-ഇന്ത്യൻ ഗോത്ര മേഖലയിൽ തന്നെ ആ ജീവിത രീതിയുമായി ചേർന്ന് പോകാൻ മാനസീകമായി തയ്യാറാവുന്നു. കോളനിക്കാർ വന്നു അവരെ മോചിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ തിരിച്ചുപോകാതെ ഒളിച്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ പിടിച്ചു കൊണ്ടുപോകപ്പെട്ട ഒറ്റ അമേരിക്കൻ-ഇന്ത്യനും യൂറോപ്പ്യൻ രീതികൾ അനുകരിക്കാൻ ശ്രമിച്ചില്ല. 1753 ൽ ബെഞ്ചമിൻ ഫ്രാങ്കിളിൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

നമുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം എന്ന് ശലോമോൻ രാജാവിനു പോലും തോന്നിത്തുടങ്ങിയിരുന്നങ്കിൽ അത്ഭുതപ്പെടാനാവില്ല . നാഗരികത വച്ച് നീട്ടുന്ന കപട സുരക്ഷിതത്വത്തിൽ നിന്നും വേറിട്ടു, തമ്മിൽ തമ്മിൽ അറിയാൻ സാധിക്കുന്ന, അയൽക്കാരന്റെ പേരറിയാവുന്ന, ഒരു സംസ്കാരം, ഒരു കൂട്ടം ഇപ്പോഴും തനിക്കു പിറകിൽ ഉണ്ട് എന്ന ബോധം, ഒരു പ്രത്യേക സംതൃപ്തിയും സമാധാനവുമാണ് തരുന്നത്, ഇതിനു ഉതകുന്ന ഗോത്ര സംസ്കൃതിയെയാണ് നാം പിൻതള്ളി പോകുന്നത് . ആധുനിക പ്രസ്ഥാനങ്ങൾ സേവനം മാത്രമാണ് വച്ചുനീട്ടുന്നത്, "കരുതൽ" എന്ന ശ്രേഷ്ടമായ മാനുഷീകത എവിടേയോ നമുക്കു നഷ്ട്ടപെട്ടു. മതവും ഭരണകൂടങ്ങളും വച്ചുനീട്ടുന്നത് വെറും “സേവനം” മാത്രം, അതിനു അവർ കൃത്യമായ പ്രതിഫലവും ഈടാക്കും. എന്നാൽ "കരുതലുകൾ" സൗജന്യമാണ് , അത് മനസ്സുകൾ തമ്മിൽ അറിയാതെ കൈമാറുന്ന ദൈവീകമായ പ്രതിഫലനമാണ്, അതാണ് ഇന്ന് നമുക്ക് കൈമോശം വന്നത് . അതിലേക്കാണ് നമുക്ക് മടങ്ങി പോകേണ്ടത്, സൗജന്യമായ കരുതൽകൂടാരത്തിലേക്കാണ് നാം ചെന്ന് ചേരേണ്ടത് .

“Human beings need three basic things in order to be content: they need to feel competent at what they do; they need to feel authentic in their lives; and they need to feel connected to others. These values are considered "intrinsic" to human happiness and far outweigh "extrinsic" values such as beauty, money and status.” - Sebastian Junger

*****

Wednesday, January 4, 2017

ഈമനോഹര ജന്മം



"നീ ജീവിച്ചിരിക്കുന്നതിനേക്കാൾ മൂല്യമുള്ളതു മരിച്ചുകഴിഞ്ഞാണ് " അമേരിക്കയിലെ ചെറു പട്ടണമായ ബെഡ്ഫോർഡ് ഫാൾസിലിൽ , മനുഷ്യ സ്നേഹിയും നന്മ നിറഞ്ഞ കഥാപാത്രവുമായ ജോർജ് ബെയ്ലി എന്ന ചെറുകിട ബിസിനെസ്സ്കാരൻ തന്റെ സ്ഥാപനം ചതിയിൽ പെട്ട് , ബിസിനസ് പിടിവിട്ടു പോയി നിൽക്കുകയായിരുന്നു. തന്റെ സർവനാശം സ്വപ്നം കാണുന്ന ശത്രുവായ മിസ്റ്റർ പോർട്ടർ എന്ന കഴുകൻ ബിസിനെസ്സ്കാരന്റ്റെ മുൻപിൽ കടം ചോദിക്കാൻ ചെന്ന അവസ്ഥയിലെ ഒരു സംഭാഷണമാണ് ഇത് . 8,000 ഡോളർ കടം ചോദിച്ച ജോർജ് , തന്റെ കയ്യിൽ ആകെ ഉള്ള ആസ്തി 15,000 ഡോളർ കിട്ടാവുന്ന ,ലൈഫ് ഇൻഷുറൻസ് പോളിസി ആണെന്നു പറയുന്നു. അപ്പോൾ അതിനു കേവലം 500 ഡോളർ മാത്രമേ വിലമതിപ്പുള്ളു എന്ന അറിവിൽ , മിസ്റ്റർ പോർട്ടർ ജോർജിനെ പരിഹസിച്ചു പറയുന്ന സംഭാഷണം ആണ് ഇത്.

എഴുപതു വര്ഷം മുൻപ്, ഫിലിപ്പ് വാൻ ടോരെൻ സ്റ്റെർൺ എഴുതി ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്തു അനശ്വരമാക്കിയ " ഇറ്റ്'സ് എ വണ്ടർഫുൾ ലൈഫ് " (1946 ) എന്ന ചലചിത്രം ഇന്നും അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ്കാല ചലച്ചിത്രങ്ങളിൽ ഒന്നാണ്. 1945 ലെ ക്രിസ്മസ്സിനു തലേദിവസം, ജോർജ് തൻ്റെ ബിസിനസ്സും , മാനവും സൽകീർത്തിയും , വിശ്വസ്തതയും താറുമാറായി എന്ന് മനസ്സിലാക്കി. ഇനിയും ആർക്കും ഒന്നിനും തന്നെ രക്ഷപെടുത്താൻ ആവില്ല എന്ന അറിവിൽ , മദ്യപിച്ചു ലെക്കുകെട്ട ആ രാത്രിയിൽ പാലത്തിനു മുകളിൽ നിന്ന്, മരംകോച്ചുന്ന പുഴയിൽ ചാടി തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. "ഞാൻ അങ്ങനെ പ്രാർഥിക്കാറൊന്നുമില്ല ദൈവമേ, എന്നാലും അങ്ങ് എന്റെ അപേക്ഷ കേൾക്കണേ ' എന്ന് അറിയാതെ പറയുകയും ദൈവം അത് കേട്ട് , തന്റെ കാവല്മാലാഖ ആയ ക്ലാരെന്സിനെ അയച്ചു ജോർജിനെ രക്ഷിക്കുകയും ചെയ്യുന്നു. സ്വർഗത്തിൽ നിന്നും ക്ലാരെന്സിനെ വിടുന്നതിനുമുന്പ് ,തൻ്റെ ജീവിതത്തിൽ ജോർജ് , മറ്റുള്ളവർക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും മോഹവും സ്വപ്നങ്ങളും മാറ്റിവച്ചു, സഹിച്ച ത്യാഗത്തെ പറ്റിയും അയാളുടെ മനസ്സിന്റെ നന്മകളെപ്പറ്റിയും ദൈവം പറഞ്ഞുകൊടുക്കയാണ് .

ഒരു വൃദ്ധന്റെ വേഷത്തിൽ ക്ലാരൻസ് നദിയിൽ ചാടുകയും, ജോർജ് അയാളെ നദിയിലേക്കു ചാടി രക്ഷപ്പെടുത്തുകയും ചെയ്യുന്ന നാടകീയ മുഹൂർത്തങ്ങൾ. താനാണ് ജോർജിനെ രക്ഷിച്ചതെന്നു ബോധ്യപ്പെടുത്താൻ ക്ലാരെന്സിനു നന്നേ പാടുപെടേണ്ടി വരുന്നു . തനിക്കു ചിറകൊന്നും ഇല്ലാത്തതിനാൽ ഇദ്ദേഹം മാലാഖയാണെന്ന് ജോർജിനും വിശ്വസിക്കാൻ പ്രയാസം. താൻ നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ ഓരോ മണിനാദം കേൾക്കാമെന്നും , അപ്പോഴാണ് തനിക്കു ചിറകു മുളക്കുന്നതെന്നും ക്ലാരെൻസ് പറയാൻ ശ്രമിച്ചു .തന്റെ ദൗത്യം പൂര്ണമാക്കണമെങ്കിൽ ജോർജ് തെന്നെ വിശ്വസിച്ചേ മതിയാകയുള്ളൂ. അതുകൊണ്ടു ജോർജ് ഇല്ലാതിരുന്ന ഒരു കാലത്തേയ്ക്ക് ജോർജിനെ കൂട്ടികൊണ്ടു പോകയാണ് ക്ലാരൻസ് . ആ കാലത്തെ ആളുകളും ഇടങ്ങളും ജോർജിന് പരിചിതമായിരുന്നില്ല , സ്വന്തം അമ്മയും അച്ഛനും പോലും ജോർജിനെ തിരിച്ചറിയുന്നില്ല. താൻ പോന്ന വഴിയിൽ ഉപേക്ഷിച്ചു പോയ കാറും ഒന്നും കാണാൻ സാധിക്കുന്നില്ല. ഇത് ജോർജിനെ ആകെ ഭ്രാന്തനാക്കി. ക്ലാരൻസ് ശരിക്കും മാലാഖയാണോ എന്ന് തോന്നിത്തുടങ്ങി , എങ്ങനെ എങ്കിലും സ്വന്തം ഭവനത്തിൽ എത്തണം എന്ന ആഗ്രഹം മാത്രം ബാക്കിയായി .

ചെറുപ്പത്തിൽ ജോർജിന്റെ ഇളയ സഹോദരൻ ഹാരിയെ അപകടത്തിൽ നിന്ന് രക്ഷിക്കുമ്പോൾ ജോർജിന്റെ ഒരു ചെവിയുടെ കേഴ്വി നക്ഷ്ടപ്പെട്ടിരുന്നു. സ്കൂൾ പഠന കാലത്തു പാർട്ട് ടൈം ജോലി നോക്കിയ മരുന്ന്കട ഉടമ മിസ്റ്റർ ഗോവർ തന്റെ മകൻ മരിച്ച വിഷാദത്തിൽ, മരുന്നിൽ വിഷം അറിയാതെ ചേർത്തത് ജോർജ് കണ്ടുപിടിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ ഒരു ചെവിയുടെ കേഴ്വിക്കുറവ് കാരണം അത് നടന്നില്ല , പകരം സഹോദരൻ ഹാരിയെ പഠിക്കാനയച്ചു. യുദ്ധത്തിൽ പങ്കെടുത്ത ഹാരിക്ക് വീരബഹുമതി നേടാനുമായി. തന്റെ ജീവിതം രക്ഷപെടണമെങ്കിൽ ആ നാട്ടിൽ നിന്നും പുറത്തു പോയേ മതിയാകയുള്ളൂ എന്ന് ഉറച്ചു വിശ്വസിച്ച ജോർജ്, ഓരോ കാരണങ്ങളാൽ നാട്ടിൽ തന്നെ തങ്ങുവാനും, പിതാവിന്റെ അപ്രതീക്ഷമായ മരണം മൂലം കുടുംബ ബിസിനസ് നടത്തിക്കൊണ്ടുപോകുവാനും ഒരുങ്ങുന്നു. തന്റെ നാട്ടിലെ ഏറ്റവും ധനികനും ക്രൂരനുമായ മിസ്റ്റർ പോർട്ടർ , ജോർജിനു വച്ചുനീട്ടുന്ന ചതികളും കെണികളും, പട്ടണത്തിലെ ആളുകളെമുഴുവൻ ചതിക്കുഴയിൽ തളച്ചിടാൻ പോർട്ടർ കാണിക്കുന്ന ഓരോ ശ്രമവും ജോർജ് തകർക്കുന്നു , അങ്ങനെ അവർ തമ്മിൽ ശത്രുക്കളാവുന്നു. ഏറ്റവും ഒടുവിൽ തന്റെ അങ്കിൾ ബില്ലിയുടെ കൈയബദ്ധം മൂലം നഷ്ട്ടപ്പെടുന്ന 8,000 ഡോളർ ലോൺ തിരിച്ചടക്കാനാകാതെ തകർന്നാണ് എല്ലാം ഉപേക്ഷിച്ചു സ്വയം മരണം ഏറ്റെടുക്കാൻ തയ്യാറായി ജോർജ് പാലത്തിനു മുകളിൽ കയറിയത്. അവിടെവച്ചു ക്ലാരൻസ്, ജോർജിനെ തന്റെ ജീവിതം കൊണ്ട് മറ്റുള്ള ജീവിതങ്ങളെ എങ്ങനെ സഹായിച്ചു, അതിനു താൻ എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു എന്ന് മനസ്സിലാക്കികൊടുക്കുന്നു . അതാണ് ജീവിതത്തിന്റെ ശരിയായ അർദ്ധം എന്ന് തിരിച്ചറിഞ്ഞ ജോർജ് വീട്ടിലേക്കു തിരിച്ചുപോകാൻ കലശലായിവെമ്പൽ കൊള്ളുകയാണ് .

അന്ന് രാത്രി തന്റെ സഹോദരൻ ഹാരിക്ക് നഗരം വൻ സ്വീകരണം ഒരുക്കിയിരുന്നു . വീട്ടിൽ തിരിച്ചെത്തിയ ജോർജിനെ കുടംബവും , സഹോദരൻ ഹാരിയും നഗരം മുഴുവനും ചേർന്ന് സ്വീകരിക്കുകയും, എല്ലാവരും ചേർന്ന് നഷ്ടപ്പെട്ടുപോയ പണം പിരിച്ചു എടുത്തു ജോർജിന്റെ തകരുന്ന ബിസിനസ് വീണ്ടെടുക്കയും ചെയ്യുന്ന മനോഹരമായ ഒരു കഥയാണ് " ഇറ്റ്'സ് എ വണ്ടർഫുൾ ലൈഫ് ".

മറ്റുള്ള ജീവിതങ്ങൾക്ക് ഒരു കൈത്തിരി കത്തിക്കാൻ ആയെങ്കിൽ, അതിനായി എത്ര ത്യാഗങ്ങൾ അനുഭവിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ജീവിതത്തിന്റെ മാറ്റ് അളക്കപ്പെടുന്നത് . നമ്മുടെ ജീവിതങ്ങളിൽ കാലങ്ങളായി അറിയാതെ കൈപിടിച്ച് കൊടുത്ത ,മറന്നുപോയ കണക്കു പുസ്തകങ്ങൾ, അവ ഒന്ന് തിരിഞ്ഞുനോക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ ഇതുവരെയുള്ള ജീവിതത്തിന്റെ പ്രസക്തി കൂടിയേനെ . പക്ഷെ നമുക്ക് അതിനു കഴിയില്ല, ചിറകില്ലാത്ത കാവൽമാലാഖമാരെ നമുക്ക് തിരിച്ചറിയാനുമാകുന്നില്ല . ലോകത്തിന്റെ ശബ്ദബഹുലതയിൽ മണിനാദം കേൾക്കാനുമാകുന്നില്ല . സൂഷ്മത്തിൽ അനാഥരോ അന്യരോ ആയിത്തീരുന്ന മനുഷ്യൻ അവരുടെ വീടുകളിൽ അവനവനെത്തന്നെ കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നതെന്നു ശ്രീ. കല്പറ്റ നാരായണൻ പറഞ്ഞത് എത്രയോ സത്യമാണ്. സമൂഹമല്ലാതായിത്തീര്ന്ന ഈ ഒറ്റപ്പെട്ട കാലഘട്ടത്തിൽ ലോകം സ്നേഹപൂര്ണവും ത്യാഗപൂർണവും ആയിത്തീരാൻ , ഒരു രീതി പറഞ്ഞുകൊടുക്കാൻ, ചില പഴങ്കഥകൾ തെന്നെ ആശ്രയിക്കേണ്ടി വരുന്നു.

അടുത്ത കാലത്തു ഇവിടെ അമേരിക്കയിൽ ഒരാളുടെ അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ഒരു ചടങ്ങിൽ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ട പ്രസംഗകർ അടിച്ചുവിടുന്ന സ്തുതിവചനകൾ കേട്ടപ്പോൾ ഇദ്ദേഹം ഒരു വലിയ സംഭവം ആണെന്ന് അറിയില്ലായിരുന്നല്ലോ എന്ന് തോന്നിപ്പോയി. അദ്ദേഹത്തെ വര്ഷങ്ങളായി അടുത്തറിയാവുന്ന ഒരാൾ സഹികെട്ടു പിറുപിറുക്കുന്നതു കേട്ട് നടുങ്ങാതിരുന്നില്ല . "ഇങ്ങേരു സ്വന്തം വീട്ടുകാർക്കല്ലാതെ ഒരു മനുഷ്യനും ഒരു സഹായവും ചെയ്തിട്ടില്ല, സ്വന്തം വീട്ടുകാർക്കുപോലും ഉപകാരം ചെയ്തിട്ടില്ല, ആകെ ഭാര്യവീട്ടുകാരെ മാത്രം കൈവിട്ടു സഹായിച്ചു , അവർ സംഘടിപ്പിച്ച ചടങ്ങാ, ഇതും സഹിക്കണമല്ലോ " . ഒന്നിനും കൊള്ളാത്തവർ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ചുറ്റിലും സ്വന്തം ജീവിതരീതിയും ആദർശങ്ങളും കാണിച്ചുകൊടുക്കാനുള്ള കാവൽവിളക്കുകൾ ഇന്ന് അപ്രത്യക്ഷമായി, ചുമടുതാങ്ങികൾ ഇന്ന് എവിടെയും കാണാനില്ല.

ജീവിതം കയറിന്റെ അറ്റത്തു ചെന്ന് നിൽക്കുന്നവർ, താൻ ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയവർ, ഒരു ദൈവത്തിനും തന്നെ രക്ഷിക്കാൻ കഴിവില്ല എന്ന് വിശ്വസിച്ചുപോയവർ , ഒക്കെ നമ്മുടെ ചുറ്റും നിർവികാരരായി നില്പുണ്ട്. ഒരു ജീവിതത്തിലും ഇടപെടാതെ സ്വന്തം കാര്യം മാത്രം നോക്കി വെറുതെ ജീവിച്ചു തീർക്കുന്ന പാഴ് ജന്മങ്ങളും നമുക്ക് ചുറ്റും കാണാം. ഒന്നിലും ആരിലും വിശ്വാസമില്ലാത്ത അവസ്ഥയിൽ , ദൈവദൂതനുപോലും സഹായിക്കാൻ കഴിയാത്ത ജീവിത പ്രതിസന്ധികളിൽ ഒരു ചെറിയ മണിനാദമാണ് നമ്മുടെ പ്രത്യാശകൾക്കു ചിറകു മുളപ്പിക്കുന്നത്. അതെ, അങ്ങനെയാണ് കാവൽമാലാഘമാർക്കു ചിറകു ലഭിക്കുന്നത് .

"Every time bell rings, an angel gets his wings"