https://www.manoramaonline.com/global-malayali/columns/varghese-korason.html

Tuesday, December 20, 2016

“ഇനിം മുതൽ വിശുദ്ധ വിഡ്ഢി വേഷം കെട്ടാൻ എനിക്ക് മേല ...”



"ഇനിം എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല, പണ്ടൊക്കെ ഇത്തരം കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ വലിയ പ്രയാസമുണ്ടായിരുന്നു, അറിയാവുന്ന കളികൾ ഒക്കെ കളിച്ചു വിജയിച്ചുകൊണ്ടിരുന്നു, ഇപ്പോൾ അത്തരം കളികളിൽ അത്ര താല്പര്യം തോന്നുന്നില്ല, ഒക്കെ ഏതെങ്കിലും വഴിക്കു പോകട്ടെ എന്നാണ് ഇപ്പോഴത്തെ മാനസീക അവസ്ഥ” !, ഒരു ചങ്ങാതിയുടെ ആത്മഗതം തുറന്നുവിട്ടതാണ്.

ക്രിസ്മസും വരും പുതുവത്സരവും വരും,പോകും. എന്തൊക്കെ തയ്യാറെടുപ്പുകൾ ആയിരുന്നു , ഒന്നും പറയണ്ട; ആർക്കൊക്കെയോ എന്തൊക്കയോ വാങ്ങിക്കൊടുക്കാനുള്ള പരാക്രമമായിരുന്നു . ആരെക്കെയോ എന്തൊക്കയോ വാങ്ങിത്തരും എന്ന പ്രതീക്ഷയായിരുന്നു, ഒന്നിനും ഒരു പുതുമയില്ല ഒക്കെ, വിരസമായ ആവർത്തനങ്ങൾ മാത്രം. അലങ്കാരവും പോയി ആർത്തനാദങ്ങളും നിലച്ചു. ഈ ചിതറിയ വർണ്ണ പേപ്പറുകൾ വാരി വലിച്ചിട്ട മുറിയിൽ തെളിയാത്ത നിറദീപങ്ങൾ അലങ്കരിച്ച പ്ലാസ്റ്റിക് മരവും, അപൂർവമായി എത്തിച്ചേരാറുള്ള ക്രിസ്മസ് ആശംസ നിറഞ്ഞ കാർഡുകളും ഞാനും മാത്രം. കാർഡ് ആരാണ് അയച്ചതെന്ന് നോക്കി , എന്താണ് അച്ചടിച്ച ആശംസ എന്ന് നോക്കാന്പോലും തുനിഞ്ഞില്ല. കാർഡ് അയച്ചവർക്കു തിരിച്ചയക്കാനുള്ള മടി , ഒരു താല്പര്യമില്ലായ്മ.

അടുത്തകാലത്തായി മുറി ഒന്ന് അടുക്കിപ്പെറുക്കി വെയ്ക്കാൻപോലും ശ്രദ്ധിക്കാറില്ല, ആരും ഇങ്ങോട്ടു അങ്ങനെ വരാറില്ലല്ലോ , അന്വേഷണങ്ങൾ നിലച്ചപ്പോൾ അന്വേഷിക്കാറുമില്ല , ആരെയും ഒന്നിനെയും . ഹോ , എന്തൊക്കെ അന്വേഷണങ്ങൾ ആയിരുന്നു ഒരിക്കൽ, നിലക്കാത്ത ഫോൺ വിളികളും ടെക്സ്റ്റിംഗുകളും , ഒന്നിനും സമയം തികഞ്ഞിരുന്നില്ല , പരിഭവങ്ങൾ ഒരു ആർഭാടമായി വിചാരിച്ച നാളുകൾ ,എല്ലാം ഒരു കടങ്കഥപോലെ.
എല്ലാത്തിനും താനായിരുന്നല്ലോ അവസാന വാക്ക് , അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളും എനിക്കായി കാത്തുനിന്നിരുന്നല്ലോ. വിഷയക്കുറവായിട്ടല്ല , ഇല്ലാത്ത നേരം ഉണ്ടാക്കി എത്രയോ പ്രശ്നങ്ങളിൽ കയറിയിറങ്ങി, പടനയിച്ചും, വേഷം കെട്ടിയും , ആട്ടും പാട്ടുമായി പൊടിപിടിച്ച എത്രയോ മതിവരാത്ത സായാഹ്നങ്ങൾ ,

വിചാരിച്ചതുപോലെ കാര്യങ്ങൾ കൊണ്ടുവരാൻ നന്നേ പാടുപെട്ടു , മുന്നിൽ വന്നു നിന്നതൊക്കെ നക്ഷത്രങ്ങൾ മാത്രം , ആ മിന്നുന്ന നക്ഷത്രങ്ങളെ പിൻപറ്റി രാത്രികളിൽ സഞ്ചരിച്ചത് ഒരു പുതിയ മരുവിലേക്കു ആയിരുന്നു. ചുടലകൾക്കും കുളിരേകും രാത്രികൾക്ക് എന്ത് മാദകത്വം, അവിടെയും രാക്കിളികളും മധുഗാനത്തിന്റെ ഉയിരും പനിമലരും , ഒരിക്കലും ഉദിക്കരുതേ സൂര്യനെന്നു തോന്നിയ നിമിഷങ്ങൾ.

രാത്രികളിലെ കൂട്ടുകാരെ സ്നേഹിച്ച എനിക്ക് ഇപ്പോൾ രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതകളാണ് കൂട്ടുകാർ. എന്തൊരു നിശ്ശബ്ദത . ആൽമാവിനെ ആഴത്തിൽ ആരോരുമറിയാതെ കാത്തുവച്ച , ആർക്കും പകുത്തുകൊടുക്കാൻ നിൽക്കാതെ സൂക്ഷിച്ചുവെച്ച അനുരാഗം എവിടേയോ ഒലിച്ചുപോയി . നിറം വറ്റിയ നിലവിട്ട വീഴ്ചയിൽ ഒക്കെ പോയില്ലേ , എല്ലാമും എല്ലാരും പോയില്ലേ , പിടിവിട്ടുപോയ പട്ടവും കുറെ കുതിച്ചുയർന്നാണല്ലോ നിപതിക്കാറുള്ളത് . ഇല്ല, പിടിവിട്ടുപോയ പട്ടമല്ല കാറ്റിൽ അകപ്പെട്ടുപോയ പട്ടമാണ് താൻ .

കാറ്റു തിരിച്ചു അടിക്കാതിരിക്കില്ല, എപ്പോഴാണെന്നറിയില്ല , എങ്ങനെയാണെന്നറിയില്ല , എന്നാലും വയ്യ , ഈ വിശുദ്ധ വിഡ്ഢി വേഷം എനിക്കാവില്ല. അകമരുകും എന്മനം ആരും അറിയാതെ പോകുന്നുവല്ലോ.

Monday, December 12, 2016

"ഭയത്തോടും വിറയലോടും കൂടെ "
വാൽക്കണ്ണാടി - കോരസൺ

എന്തെ, അവന്റെ സംസാരം ഇങ്ങനെ ? എന്താണ് അവൻ ഇങ്ങനെ പ്രതികരിക്കുന്നത് ? പലപ്പോഴും ഇത്തരം അനുഭവങ്ങൾ നാം അഭിമുഖികരിക്കുമ്പോൾ ആ വ്യക്തിയെ ഒഴിവാക്കി പോകാനാണ് നാം ശ്രമിക്കാറുള്ളത് . അയാളുടെ വസ്ത്രധാരണം വിചിത്രമായിരിയ്ക്കുന്നു , ശരിയായ നടപ്പും ചേഷ്ടകളുമല്ല അവൻ കാട്ടുന്നത് തുടങ്ങി നിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്ന ആളുകൾ നമ്മുടെ ചുറ്റിലും പലപ്പോഴും കാണാറുണ്ട്.

അമേരിക്കയിൽ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരം മാനസീക അസുഖം ബാധിച്ചവരാണ്. ഏതാണ്ട് അഞ്ചിൽ ഒരാൾ വീതം മാനസീക വൈകല്യം ബാധിച്ച കുട്ടികളാണ് ഇന്നുള്ളത്. സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങൾ നിലനിർത്താനും കഴിയാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സ്വയം നിർമിച്ച തടവു പാളയത്തിൽ, ഇരുണ്ട ലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം ജീവിതങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ള കുട്ടികളുടെ മരണ കാരണം, അപകടമരണം കഴിഞ്ഞാൽ ആല്മഹത്യ തന്നെ എന്നാണ് അറിയുന്നത്. മലയാളി സമൂഹത്തിലും അപവാദമല്ല ഈ കണക്കുകൾ. അതുകൊണ്ടുതന്നെ നമ്മെ ബാധിക്കാത്ത വിഷയമാണെന്ന് എന്ന് ധരിച്ചു പുറം തിരിഞ്ഞു പോകേണ്ട വിഷയവുമല്ല. സത്യത്തെ നേരിടാനുള്ള ഭയം, നമ്മെ ഉൾവലിവുകളുടെ നീരാളി കൈകളിൽ അമർത്തുകയാണ്.

ഭയമെന്ന വികാരമാണ് ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിർത്തുന്നത്. എന്തിനെ എങ്കിലും ഭയക്കാതെ നമുക്ക് ഒരുദിവസം മുന്നോട്ടു പോകാനൊക്കില്ല. അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസ ഗോപുരങ്ങൾ നമുക്ക് ചുറ്റും നിലയുറപ്പിച്ചത് നാം അറിയാതെ പോകരുത്.

ശൈശവത്തിലെ ചെറു വീഴ്ചകളാണ് നമ്മെ നടക്കാൻ പഠിപ്പിച്ചതെങ്കിൽ, പിന്നീട് ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായ ഒരു സ്വഭാവം ഉണ്ടാക്കിത്തന്നത്. ഇത്തരം ഒരു ഉൾവിളി ഉണർത്തുന്ന പുസ്തകമാണ് "Shaken." അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ താരവും, നാഷണൽ ഫുട്ബോൾ ലീഗിൽ (NFL.) മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയുടെ ഹ്ര്യദയം കവർന്ന കായിക താരമായ ടിംടീബോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തിമോത്തി റിച്ചാർഡ് ടീബോ ആണ് "ഷെയ്ക്കണ് " എന്ന പുസ്തകം രചിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ വച്ച് പ്രശസ്തമായ ഹെയ്സ്മാന് ട്രോഫി നേടുകയും പിന്നീട് ഡെന്വർ ബ്രോങ്ക്ഹോസിന്റെയും, ന്യൂയോർക്ക് ജെറ്റ്സിന്റെയും തിളക്കമുള്ള നക്ഷത്രമായിരുന്നു 29. കാരനായ ടിംടീബോ.

തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്ന തിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ള ജീവിതങ്ങളിൽ പ്രകാശമാകാൻ പ്രേരിപ്പിച്ചത്. തന്റെ മാതാപിതാക്കൾ ഫിലിപ്പീൻസിൽ മിഷൻ വേല നടത്തുന്ന അവസരത്തിലാണ് ടിമ്മി ജനിച്ചത്. ശക്തമായ ക്രിസ്ത്യൻ വിശ്വാസം ഉടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ പ്രൊഫഷണൽ സ്പോർട്സ് രംഗത്ത് ഒരു അപവാദമായി ടിംറ്റബൊ. ഫുട്ബോൾ കളിക്കുമ്പോൾ കണ്ണിനു താഴെ കറുത്ത വരയിൽ ബൈബിൾ വചനം എഴുതി വയ്ക്കുകയും പരസ്യമായി തന്നെ പ്രാർത്ഥിച്ചുകൊണ്ട് കളിയിൽ ഇടപെടുകയും ചെയ്തു. കളിയിൽ തോറ്റാലും ജയിച്ചാലും അത് ദൈവഹിതം എന്ന് പറയുവാനും, കാണികളെ അത്ഭുത പെടുത്തിയ പ്രകടനങ്ങൾ ദൈവം തന്ന അവസരമെന്നു പറഞ്ഞു വിനീതനാവാനും, ഒപ്പം തോറ്റു പുറംതള്ളപ്പെട്ടപ്പോഴും, എന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞു ഉയരാനും അദ്ദേഹത്തിന് സാധിച്ചു. വിവാഹം വരെ തന്റെ ബ്രഹ്മചര്യം സൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

താൻ ജീവിതത്തിൽ കടന്നുകയറിയ കുന്നുകളെയും അടിതെറ്റിവീണ കുഴികളെയും പരിചയപ്പെടുത്തി ജീവിതത്തിന്റെ അർദ്ധം കാണിച്ചു തരികയാണ് ഈ പുസ്തകത്തിലൂടെ. ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്ന യുവജനത്തിനു സ്വയം അസ്തിത്വം ഉണ്ടാക്കാൻ ഉപകരിക്കുന്ന ജീവിത അനുഭവങ്ങളാണ് "ഷെയ്ക്കണ് " പറഞ്ഞുതരുന്നത്. വിജയിച്ചുകൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വെടിയുക, മറ്റുള്ളവരുടെ ജീവിതത്തിനു സഹായം നൽകുന്ന , ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയർത്താൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക , നമുക്ക് ദൈവത്തിന്റെ കീഴിൽ ഒരു രാജ്യമായി ചിന്തിക്കുക പ്രവർത്തിക്കുക, ഇതൊക്കെയാണ് ചർച്ചചെയ്യപ്പെടുന്നത്.

ഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെ എന്റെ ആയിരുന്നു എന്ന തോന്നൽ നമുക്ക് ഉണ്ടാവുന്നത്. പണവും പ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവം കടം തന്നതാണ് , ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഈ ജീവിതം പോലും കടം വാങ്ങിയതാണ് , അത് തിരിച്ചേൽപ്പിക്കും വരെ സൂക്ഷിച്ചു ഉപയോഗിക്കിവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതാണ് ഭൂമിയിൽ ഉറച്ചുനിൽക്കുക എന്ന (സ്റ്റേ ഗ്രൗൻഡഡ്) കളിയിൽ ഉപയോഗിക്കുന്ന പദപ്രയോഗത്തിനു ടിംറ്റബൊ കൊടുക്കുന്ന അർഥം.

ഏതു വിഭാഗം എന്നല്ല നാം ചിന്തിക്കേണ്ടത്, കെട്ടിടങ്ങൾ അല്ല സഭകൾ, നമ്മളുമായി ധൈര്യമായി സംവേദനം ചെയ്യുന്നവർ, നമ്മുടെ താഴ്ചകളിൽ നമ്മെ കരുതുന്നവർ, നാമുമായി പങ്കുവെയ്ക്കാൻ താല്പര്യപ്പെടുന്നവർ, നമ്മെ ധൈര്യപ്പെടുത്തുന്നവർ , നാം ധൈര്യപ്പെടുത്തുന്നവർ, തമ്മിൽ പിടിച്ചുയർത്തുന്നവർ അതാണ് യഥാർഥ സഭ. ചിലപ്പോൾ നാം വളരെ സന്തുഷ്ടരായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പണം ഉള്ളപ്പോൾ, ആരോഗ്യം കുഴപ്പമില്ലാതെ പോകുമ്പോൾ, കുടുംബം സമാധാനമായി പോകുമ്പോൾ. ജീവിതം തകിടം മറിഞ്ഞു ബാങ്ക് ഓവർഡ്രാഫ്റ്റ് ആകുന്നു, ചെക്കുകൾ മടങ്ങുന്നു, ബന്ധങ്ങൾ വഷളാകുന്നു, ഭാവിയെപ്പറ്റി അത്ര വ്യക്തത ഇല്ലാതെ പോകുന്നു, ഭയന്ന് പോകില്ലേ ? ഇത്തരം കൂരിരുൾ താഴ്വരയിൽ കൂടി കടന്നു പോകുമ്പോൾ നാം ആരായിരുന്നു എന്നതിന് പ്രസക്തിയില്ല, നാം ആരുടേത് ആകുന്നു എന്നതാണ് കാര്യം.

ഇവിടെയാണ് ഭയത്തെ നാം ഉൾക്കൊള്ളേണ്ടതാണ് എന്ന് ടിംറ്റിബോ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശക്തിയും ധൈര്യവും കരുണയും നിറഞ്ഞതാണ്. ടിംറ്റിബോ ഫൌണ്ടേഷൻ മഹത്തായ ഒരു കർമ്മം ആണ് ചെയ്യുന്നത് . അവസരങ്ങൾ നഷപ്പെട്ടു എന്ന് കരുതുന്ന കുരുന്നുകൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകുകയാണ് അദ്ദേഹവും സംഘവും. സ്വയമായി ഒന്നും ചെയ്യാൻ കഴിയാത്തവർക്ക്, പ്രതി രോധിക്കാൻ ശേഷിയില്ലാത്തവർക്കു, അവരുടെ വാക്കായി നോക്കായി പ്രവർത്തിക്കുകയാണ് ടിംറ്റിബോ. ഇത് അമേരിക്കൻ യുവാക്കൾക്ക് ഒരു ഉത്തമ ഉദാഹരണമായി മാറുന്നു.

ഇതൊക്കെ അല്ല അമേരിക്കയെപ്പറ്റി മറ്റുള്ളവർ കണക്കുകൂട്ടുന്ന ചിത്രം. വളരെ തുറന്ന യാതൊരു മറയുമില്ലാതെ , അധഃപതിച്ച സമൂഹമാണെന്നു കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ , വിശാല അമേരിക്കയുടെ ഉള്നാടുകളിൽ ഇപ്പോഴും പ്രസരിച്ചുകൊണ്ടിരിക്കുന്ന തീഷ്ണമായ സദാചാരപര ബോധം, മൂല്യങ്ങൾ, അതാണ് ഈ മഹത്തായ രാജ്യത്തിൻറെ ഉൾക്കാമ്പ്.

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ സഹായിച്ച ഒരു മുഘ്യ ഘടകം, അമേരിക്കയുടെ അൽമാവിൽ എന്തോ നഷ്ട്ടപ്പെട്ടു എന്ന് തിരിച്ചറിവാണ്, ഒരു ഉൾഭയം! , ഈ രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കോർത്തിണക്കിയ പാളികളിൽ വന്ന കനത്ത വിള്ളലുകൾ!, ഒരു വിറയൽ! , അതെ, SHAKEN, TERRIBLY SHAKEN.