https://www.manoramaonline.com/global-malayali/columns/varghese-korason.html

Friday, June 10, 2016

ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ?

2016 ലെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാഥമീക തിരഞ്ഞെടുപ്പുകള് സംശുദ്ധരാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്ക്കും പുതിയ അര്ത്ഥതലം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജൂണ് എഴാം തീയതി നടത്തപ്പെട്ട സൂപ്പര് ട്യൂഷ്ഡേ, ഡമോക്രാറ്റിക്ക് പാര്ട്ടിക്കു നിർണായകം ആയിരുന്നു. ഇതുവരെ ഹിലരിക്ലിന്റന് ലഭിച്ച 2,203 തിരഞ്ഞെടുത്ത പ്രതിനിധികളും 571 സൂപ്പർ ഡെലിഗേറ്റുകളുമായി മൊത്തം 2,777 പ്രതിനിധികളും, എതിരാളി ബേര്ണി സാസ്റേര്സിന് 1,828 തിരഞ്ഞെടുത്ത പ്രതിനിധികളും 48 സൂപ്പർ ഡെലിഗേറ്റുകളുമായി മൊത്തം 1,876 പ്രതിനിധികളും ആണ് നിലവിൽ ഉള്ളത്. പാര്ട്ടി നോമിനേഷനു വേണ്ട 2,383 എന്ന മാജിക്ക് നമ്പറും കടന്ന് വിജയം പ്രഖ്യാപിച്ച ഹിലരിക്ക് ഇപ്പോഴും പൊരുതുന്ന ബേര്ണിയുടെ ബേര്ണിങ്ങ് സ്പിരിട്ട് ഉള്കൊള്ളാനാവുന്നില്ല. ഹിലരി അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പാര്ട്ടി നോമിനേഷന് ലഭിക്കുന്ന വനിത എന്ന പുതിയ ചരിത്രം രേഖപ്പെടുത്തുവാന് തയ്യാറായി നില്ക്കുന്നു. എന്നിട്ടും എന്തെ ഒരു അമാന്തം? തന്റെ കാലില് കെട്ടിയിട്ടിരിക്കുന്ന 571 സൂപ്പർഡെലിഗേറ്റുകൾ അഴിഞ്ഞു പോയാൽ ഇപ്പോഴും ഹിലരിക്കു പണി പാളുന്ന സ്ഥിതി വിശേഷം ഉണ്ട്. അതാണ് ബേര്ണിയുടെ മുമ്പില് അവശേഷിക്കുന്ന രാമബാണം. ഡെമോക്രാറ്റിക് പാര്ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പദവിയിലുള്ളവരും പാര്ട്ടിയുടെ ഉന്നതതല പ്രവര്ത്തകരും അടങ്ങുന്നതാണ് സൂപ്പർ ഡെലിഗേറ്റുകള്. ഇവര് ഏതെങ്കിലും സ്ഥാനാര്ത്ഥിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില് പോലും അവര്ക്ക് ഇഷ്ടം പോലെ കണ്വെന്ഷനില് വോട്ടു ചെയ്യാനും അവകാശമുണ്ട്. ഇവര് കാലുമാറിയാല് കാര്യങ്ങള് കുഴയും, ഇങ്ങനെ കുഴഞ്ഞ ചരിത്രം ഹിലരിക്കു നന്നായി അറിയാം അതാണു അവര്ക്ക് ഉറക്കം നഷ്ടപ്പെടുന്നതും. തിരഞ്ഞെടുപ്പുകളിൽ ബേര്ണി ഉയര്ത്തിയ ചോദ്യങ്ങൾ അമേരിക്കയിലെ പരശ്ശതം പീഢിത സമൂഹത്തിന്റെ ആവലാതികളാണ്. കോര്പ്പറേറ്റുകളുടെ പ്രിയങ്കരിയായ ഹിലരിയെ പിന്താങ്ങാൻ പീഢിത സമൂഹത്തിനാകുന്നില്ല. അമേരിക്കൻ മധ്യവര്ഗ്ഗം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എല്ലാവരും സമ്മതിക്കും, എന്നാല് ആരാണ് ബേര്ണിയെ പിന്തുണക്കുന്ന തൊഴിലാളി വര്ഗ്ഗം? തൊഴിലാളി വര്ഗ്ഗം ഏറെ വര്ഷങ്ങളായി യാതൊരു ഉന്നതിയും ഇല്ലാതെ, പീഢിത അടിസ്ഥാന വര്ഗ്ഗമായി തുടരുന്നു. എന്നാല് മദ്ധ്യവര്ഗ്ഗം(middle class) ത്തിനാണു നിരന്തരമായി കൂടുതല് ഇടിവു നേരിട്ടിരിക്കുന്നത്. 1970 മുതല് വരുമാന അസമത്വം പടിപടിയായി കൂടികൊണ്ടിരിക്കുന്നു. സാമ്പത്തീക പുരോഗതിയിലെ മാന്ദ്യം അടിസ്ഥാന വര്ഗ്ഗത്തിന് പ്രതീക്ഷ നല്കുന്നില്ല. ദേശീയ സമ്പത്തിന്റെ മുഖ്യപങ്കും നിയന്ത്രിക്കുന്നതും സ്വരൂപിക്കുന്നതും ഒരു ശതമാനം മാത്രം. ബഹഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷ നഷ്ടപ്പെട്ടു പീഢിത ജനസമൂഹമായി മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയിൽ, വിപ്ലവം അനിര്വാര്യമെന്നു ഉറക്കെപ്പറഞ്ഞ ബേര്ണിയെ 22 സംസ്ഥാനങ്ങളില് വിജയിപ്പിച്ച ലക്ഷക്കണക്കിനുള്ള ജനങ്ങളുടെ വര്ദ്ധിച്ച ആവേശത്തിരമാല എങ്ങനെ എവിടെ പതിക്കും എന്നതിനെ ആശ്രയിച്ചാണ് പൊതുതിരഞ്ഞെടുപ്പ് മുമ്പോട്ടു പോകുക. ട്രമ്പിനെയോ ഹിലരിയെയോ താല്പര്യമില്ലാത്ത ഒട്ടനവധി പേര് എന്തു ചെയ്യും എന്നതും നിര്ണ്ണായകമാണ്. പാര്ട്ടി കൺവെൻഷൻ വരെ തോല്വി സമ്മതിക്കാതെ മുന്നോട്ടു പോകും എന്നു പറയുന്ന ബേര്ണി ഉയര്ത്തിയ ആവശ്യങ്ങള് പൊതു പാര്ട്ടി നയമായിത്തീരുകയാണെങ്കില് അങ്കത്തിനു ബാല്യമുണ്ട് എന്നു പറയാം. വിദ്യാഭ്യാസക്കടം കുറക്കുക, സൗജന്യ പൊതു സര്വ്വകലാശാല പഠനം, ഉദാരപരമായ വിദ്യാഭ്യാസ നയം, കുറഞ്ഞ തൊഴില് വേതനം മണിക്കൂറിനു 15 ഡോളര് ആക്കുക, എണ്ണ പരിവേഷണത്തിലെ ഫ്രാക്കിങ്ങ്(Fraking) നിര്ത്തുക, കാലവസ്ഥാ വ്യതിയാനത്തിലെ പുതിയ നിയന്ത്രങ്ങള് കൊണ്ടുവരിക തുടങ്ങി പൊതുതാല്പര്യമുള്ള ഒരു പിടി നിര്ദ്ദേശങ്ങള് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നത്. 74 വയസ്സുള്ള ബേര്ണി ന്യൂയോര്ക്കിലെ ബ്രൂക്ക്ലിനില് ജനിച്ച് വെര്മുണ്ടിലെ സെനറ്റര് ആയിത്തീര്ന്നത് ഒരു വലിയ കഥ തന്നെയാണ്. അമേരിക്കന് ചരിത്രത്തില് ദീര്ഘകാലം സ്വതന്ത്രനായി യു.എസ്. കോണ്ഗ്രസില് ഇരുന്ന പ്രതിനിധികള് ഇല്ല. 1964-ല് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില് വച്ചുതന്നെ തന്റെ രാഷ്ട്രീയ നേതൃത്വ പാടവം തെളിയിച്ചു. ഹിറ്റ്ലറും തിരഞ്ഞെടുപ്പില് കൂടിയാണ് അധികാരത്തിലെത്തിയത്, അതിനു ശേഷം അമ്പതു മില്യൺ ജനങ്ങൾ ആണ് തുടച്ചു നീക്കപ്പെട്ടത്. അതിനാല് തിരഞ്ഞെടുപ്പുകള് അതീവ ജാഗ്രതയോടെ കാണണമെന്ന് ബേര്ണി പറയുന്നുണ്ട്. വെര്മണ്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ള ബര്ലിങ്ങ്ടണ് നഗരത്തില് മൂന്നുപ്രാവശ്യം മേയറായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്രനായായിരുന്നു. 16 വര്ഷം തുടര്ച്ചയായി യു.എസ് കോണ്ഗ്രസിലേക്ക്, , തുടർന്ന് 2006-ല്വീണ്ടും സ്വതന്ത്രനായി മത്സരിച്ചു യു.എസ്. സെനന്ററായി. ഓരോ പ്രാവശ്യവും ബേര്ണിയുടെ ഭൂരിപക്ഷം കൂടുന്നതില് നിന്നും അദ്ദേഹത്തിന്റെ പ്രവര്ത്തന മികവും ആത്മാര്ത്ഥതയും ജനങ്ങള് അംഗീകരിക്കുന്നു എന്നതിനു തെളിവായിരുന്നു. ഇറാക്ക് യുദ്ധത്തെ തള്ളിപ്പറഞ്ഞ, അമേരിക്കന് സാമൂഹ്യനീതിക്കു വേണ്ടി പോരാടുന്ന ജൂതനെങ്കിലും മനുഷ്യമതത്തില് വിശ്വസിക്കുന്ന, സ്വതന്ത്രമായി ചിന്തിക്കുന്ന, വിശാല വീക്ഷണമുള്ള ബേര്ണി ഒരിക്കലും തനിക്കുവേണ്ടിയല്ല പോരാടിയിരുന്നത്. മാദ്ധ്യമങ്ങള് തുടക്കത്തിലേ എഴുതിതള്ളിയിട്ടും തെരഞ്ഞെടുപ്പിലെ ധനശേഖരണത്തിലും, വന്ജനകൂട്ടത്തെ ഉദ്ദീതിപ്പിച്ചും, മികച്ച പ്രകടനം കാഴ്ചവച്ചും ബേര്ണി അമേരിക്കയിലെ ഇല്ലാത്തവന്റെ ജീവശ്വാസവും, പീഢിതരുടെ ജിഹ്വയും, അടിച്ചമര്ത്തപ്പെട്ടവന്റെ സങ്കേതവും, സാധാരണക്കാരുടെ സ്വാന്തനവും ആയി അറിയപ്പെടുകതന്നെ ചെയ്യും. അമേരിക്കര്ക്ക് ഇനിയും വേണ്ടത് പരുക്കനായ ട്രമ്പിനെയോ എങ്ങോട്ടും വളയുന്ന ഹിലരിയയോ എന്നാണ് പൊതുജനത്തിന് സംശയം. എന്തായാലും ബേര്ണി ഉതിർത്ത ആവേശത്തിരമാല അമേരിക്കയുടെ ആത്മാവില് തുടിച്ചു തന്നെ നില്ക്കട്ടെ!

No comments:

Post a Comment