https://www.manoramaonline.com/global-malayali/columns/varghese-korason.html

Monday, February 29, 2016

മതിലുകള് പണിയുന്നവരും, പൊളിക്കുന്നവരും

മതിലുകള് പണിയുന്നവരും, പൊളിക്കുന്നവരും (വാല്ക്കണ്ണാടി) കോരസണ് ന്യൂയോര്ക്കിന്റെ പ്രാന്തപ്രദേശത്ത് വീടുകള് തമ്മില് മതിലുകളില്ലാതെ, പച്ചപ്പു നിറഞ്ഞ പരവതാനി വിരിച്ച ചേതോഹരമായ ഒരു കാഴ്ച കാണാനാവുമായിരുന്നു. അതിര്വരമ്പുകള് ഒന്നും പ്രകടമായിരക്കാണാതെ ചേര്ന്നു കിടന്ന ഭൂവിതാനത്തില് അവിടവിടെയായി നിലയുറപ്പിച്ച വീടുകളും, പാകത്തിനു നട്ടുവളര്ത്തിയ ഭംഗിയുള്ള മരങ്ങളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെ ആ ഭൂപ്രദേശത്തിന്റെ മൊത്തമായ ഭംഗിയില് ലയിച്ചിരുന്നു. നല്ല കാലാവസ്ഥയില് കുട്ടികള് അതിരു ശ്രദ്ധിക്കാതെ ഓടിക്കളിക്കുന്നതും ഒരു കോണില് നിന്നും കാണാവുന്ന അനേകം വീടുകള് നിരനിരയായി നിലയുറപ്പിച്ചിരുന്ന കാഴ്ച ആകര്ഷകമായിരുന്നു. എപ്പോഴാണെന്നറിയില്ല പിവിസി കൊണ്ടുള്ള പ്ലാസ്റ്റിക് വേലികള് വീടുകള്ക്കു പിറകില് പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെ വലുതും ചെറുതുമായ പ്ലാസ്റ്റിക് വേലികള്ക്കൊപ്പം ഇടതൂര്ന്ന കുറ്റിമരങ്ങളും അതിര് വരമ്പുകളില് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആരും ശ്രദ്ധിക്കാതെ തന്നെ, ഈ ഭൂപ്രദേശത്തിന്റെ പൊതുഭംഗി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആളുകള്ക്ക് ഭംഗിയെക്കാള് ഉപരി, സ്വകാര്യതയും സുരക്ഷിതത്വവുമായി മുഖ്യഘടകം. ആകാശത്തിനു മാത്രം വേലികെട്ടാന് സാധിക്കാത്തതിനാല് എല്ലാവരും അവരവരുടെതായ തടവറ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. 1987 ജൂണ് 12-ാം തിയതി, ജര്മനിയിലെ ബ്രാഡല്ബര്ഗ് ഗേറ്റിനു മുമ്പില് അമേരിക്കന് പ്രസിഡന്റ് റൊണാള്ഡ്, റീഗന്, സോവിയറ്റ് സെക്രട്ടറിയായിരുന്ന മിഖായേല് ഗോര്ബച്ചേവിനോടായി വിളിച്ചു പറഞ്ഞു. പൊളിച്ചടുക്കുക ഈ മതിലുകള്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കിഴക്കന് ജര്മ്മനിയും തെക്കന് ജര്മനിയും വിഭജിച്ച് 1961 -ല് പണിത രക്തക്കറ പിടിച്ച ബര്ലിന് മതിലിനെപ്പറ്റിയാണ് റീഗന് പരാമര്ശിച്ചത്. ഈ മതിലുകള്ക്ക് നിലനില്ക്കാനാവില്ല. കാരണം, ഈ മതിലുകള്ക്ക് വിശ്വാസങ്ങളെയോ , നേരിനെയോ, സ്വാതന്ത്ര്യത്തിനെയോ ചെറുക്കാനാവില്ല. തുറന്ന സമീപനങ്ങളും, സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഒന്നായേ വളരുകയുള്ളൂ, അതുകൊണ്ട് പൊളിച്ചുകളയുക, ഈ വേലിക്കെട്ടുകള്!' റീഗന് പറഞ്ഞു. മാധ്യമങ്ങള് അത്ര ഗൗരവമായി ഈ വിടുവായന് പ്രസ്ഥാവന കണ്ടില്ല. ടൈം മാസികപോലും 20 വര്ഷത്തിനു ശേഷമാണ് അസംബന്ധം എന്നു കരുതിയ ഈ പ്രസംഗം ലോകത്തിന്റെ നാലു ചുവരുകളെയും പിടിച്ചു കുലുക്കി എന്നു സമ്മതിച്ചത്. സോവിയറ്റ് സാമ്രാജ്യം ചിന്നഭിന്നമായി, യൂറോപ്പിന്റെയും ഏഷ്യയുടെയും അതിരുകള് മാറ്റി വരക്കപ്പെട്ടു. ഒരു പ്രത്യയശാസ്ത്രത്തിന്റെ പതനവും ഏക ധ്രുവലോകനേതൃത്വത്തിന്റെ അരുണോദയവും ലോകം നോക്കി തനതായ ചെറുകമ്പോളങ്ങള് ഒലിച്ചുപോയി. ശീതയുദ്ധ ആവശ്യത്തിനായി കണ്ടുപിടിക്കപ്പെട്ട ഇന്റര്നെറ്റ്, ഗ്ലോബല് പൊസിഷനിംഗ് സിസ്റ്റം വിപ്ലവകരമായ മാറ്റങ്ങളാണ് സമ്മാനിച്ചത്. ഈ തുറന്ന പരവതാനി മനോഹരമായി വിരിക്കപ്പെട്ടു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയായി, ദിശകള്ക്ക് പോലും പ്രസക്തി നഷ്ടപ്പെട്ടു. പെട്രോ ഡോളറും, ലോകബാങ്ക് വായ്പകളും ലോകത്താകമാനം പുത്തന്പ്രതീക്ഷകളും ഉണര്വും അലയടിപ്പിച്ചു. അറിഞ്ഞില്ല, ഈ കുഞ്ഞൊഴുക്കില് ഒലിച്ചുപോയ സമ്പത്തിന്റെ ഗതിവിധികള്. നാളിതുവരെ സ്വന്തമെന്നു കരുതിയിരുന്നതൊക്കെ ഉദാരവല്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില് കൈവിട്ടു പോയി. പല സമൂഹങ്ങളും, മുഖമില്ലാത്ത ഭീമന് വായ്പാ സാമ്രാജ്യങ്ങളുടെ വാലാട്ടിപ്പട്ടികളായി മാറി. തനതായി നിലനിന്നിരുന്ന വിശ്വാസങ്ങളും സംസ്കാരങ്ങള് പോലും, ഒലിച്ചില്ലാതെയാവുന്നത് പെട്രോള് സമ്പത്തിന്റെ ഗതികേടും ഓടിച്ചു ഓടിച്ചു മതിലുവരെയെത്തിയാല് പിന്നെ സര്വ്വനാശത്തിനായി തിരിച്ചു കടിക്കുക! വിരല് ചൂണ്ടുന്നവരെ 'ഭീകരരായി' മുദ്രകുത്തി, മനുഷ്യബോംബും, ഡ്രോണുകളും മാറിമാറിയിറക്കിക്കളിക്കുന്ന ഈ ലോകമഹായുദ്ധത്തിന്റെ ചരുരംഗക്കളി എന്ന് അവസാനിക്കുമോ? ലോകത്തിലെ ഒരു ശതമാനം പേരുടെ സമ്പത്ത് 99 ശതമാനം പേരുടെതിനേക്കാള് അധികമാണ്. 3.6 ബില്യണ് ജനങ്ങളുടെ മൊത്തം സമ്പത്ത് കഴിഞ്ഞ 5 വര്ഷം കൊണ്ട് ഒരു ട്രില്ല്യണ് ഡോളര് കുറഞ്ഞപ്പോള്, ധനികരുടെ മൊത്തം സമ്പത്ത് അര ട്രില്ല്യണ് ഡോളര് കൂടുകയാണുണ്ടായത്. ഇത്തരം സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയുമാണ്. റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്ത്ഥിയാകാന് മത്സരിക്കുന്ന ഡൊണാള്ഡ് ട്രംപ്, മെക്സിക്കോ അതിര്ത്തിയില് കൂറ്റന് മതില് പണിയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള് പലരും പരിഹസിച്ചു. പിന്നെ എന്തുകൊണ്ട് ക്യാനഡായുടെ അതിരില്ല. വന്മതില് സൃഷ്ടിച്ചുകൂടേ എന്ന ചോദ്യവും ഉയര്ന്നു. ഇപ്പോള് സ്വാതന്ത്ര്യത്തിനും സുരക്ഷിതത്തിനും പുരോഗതിക്കും മതിലുകള് അത്യന്താപേക്ഷിതമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒഴുകേണ്ടവ ഒക്കെ കൃത്യമായി ഒഴുകിയെത്തിയെങ്കില് പിന്നെ സുരക്ഷിതവേലികള് ആണ് ഉണ്ടാവേണ്ടത്. ഉച്ച സവാരിക്ക് മാന്ഹാട്ടനിലെ വാള്സ്ട്രീറ്റ് ഏരിയായിലുള്ള വഴികളിലൂടെ നടക്കുമ്പോള് നിറഞ്ഞ പോലീസ് സംവിധാനങ്ങള് സുരക്ഷിതത്തിന്റെ ചില ആശ്വാസങ്ങള് തരുമെങ്കിലും പണിതുയരുന്ന വേള്ഡ് ട്രേഡ് സെന്ററിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള് എവിടെയെങ്കിലും അത്യാവശ്യത്തിന് ഓടിഒളിക്കാനുള്ള ഇടങ്ങളുണ്ടോ എന്നു കണ്ണു അറിയാതെ പരതിപ്പോകുന്നു

No comments:

Post a Comment