https://www.manoramaonline.com/global-malayali/columns/varghese-korason.html

Wednesday, April 19, 2017

വലിച്ചെറിയുക നമ്മുടെ ഈ വസ്ത്രങ്ങൾ പോലും - ഫാദർ ഡേവിസ് ചിറമ്മൽ

വാൽക്കണ്ണാടി - കോരസൺ

"വെടിയുക മോഹന ജീവിത വാഞ്ഛകൾ , തേടുക തപസ്സത്തിൽനിന്നും ,ജഢതയിൽ നിന്നും, നിദ്രയിൽ നിന്നും, മൃതിയുടെ ചപല കരങ്ങളിൽ നിന്നും..."


Fr. Davis Chirammel

“നഗ്നത ഏൽക്കപ്പെടുകയാണ് മൗൻഷ്യജീവിതത്തിലെ ഏറ്റവും അവമാനിതമാകുന്ന സന്ദർഭം, അതും പരസ്യമായി ശരീരം അനാവരണം ചെയ്യപ്പെടുമ്പോൾ അനുഭവിക്കുന്ന മാനസീക പീഡനം കൊടും ക്രൂരമായ ശാരീരീരിക പീഡനത്തെക്കാൾ കുറവാകില്ല. അത്തരം ഒരു അനുഭവമാണ് ക്രിസ്തുവിനു മനുഷ്യനായി അനുഭവിക്കേണ്ടിവന്ന ഏറ്റവും കടുത്ത വേദന. തങ്ങളെ പൊതിയുന്ന ആവരണങ്ങളെ തിരസ്കരിക്കലാണ് ദൈവത്തിലേക്ക് നടന്നടുക്കാനുള്ള കുറുക്കുപാത. സ്വർണം കൊണ്ടുള്ള വസ്ത്രങ്ങളും വാഹനവും ഉപയോഗിക്കുന്നവർ ഇന്നുണ്ട്. നാം അറിയാതെ എടുത്തണിയുന്ന സുന്ദര മോഹന ആകാരങ്ങൾ , ആടയാഭരണങ്ങൾ ഒക്കെ ഉപേക്ഷിച്ചു കഴിയുമ്പോൾ വളരെ ലാഘവത്വവും മിതത്വവും അനുഭവവേദ്യമാകും. മഹാത്മാ ഗാന്ധിയും ഇതേ മാർഗ്ഗമാണ് സ്വീകരിച്ചതെന്ന് കാണാം. അർത്ഥനഗ്നനായ ഗാന്ധിജിയാണ് ഒരു വലിയ മനുഷ്യ ജനതയെ സ്വതന്ത്രരാക്കിയത് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. ചിലതൊക്കെ ചിലപ്പോഴൊക്കെ പൂര്ണമായിത്തന്നെ ഉപേക്ഷിക്കാൻ ഉള്ള ധൈര്യമാണ് നമ്മെ മഹത്വത്തിലേക്കു നയിക്കുന്നത്”, ഫാദർ ഡേവിസ് ചിറമേൽ വാചാലനായി. അദ്ദേഹം തന്റെ കഥകൾ തുടർന്നുകൊണ്ടേയിരുന്നു, ഞങ്ങൾ ഒരു പുഴയുടെ സംഗീതംപോലെ അത് ശ്രവിച്ചുകൊണ്ടേയിരുന്നു.

ഒരു അപകടത്തിൽ പെട്ട് തന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച പൂർണമായി നഷ്ട്ടപ്പെട്ട ഒരു കുട്ടിയെ അമേരിക്കയിൽ വച്ച് കണ്ടുമുട്ടി. ഓരോ പ്രാവശ്യം കാണുമ്പോഴും അവൾ കൂടുതൽ തേജസ്സിലേക്കു നടന്നു പോകയാണ് എന്ന് അവൾ കാട്ടിത്തന്നു. കാഴ്ച ഒരിക്കലും തിരികെ വരില്ല എന്ന സത്യം മനസ്സിലാക്കിയവൾ , തന്റെ ജീവിതത്തെ അതിനനുസരിച്ചു ക്രമീകരിക്കുവാനും, സന്തോഷം കണ്ടെത്തുവാനും ശ്രമിച്ചു. അവൾക്കു ഇന്ന് ദൈവത്തെ കാണാം എന്നാണ് അവൾ പറയുന്നത്. ബാഹ്യ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടപ്പോൾ അവളുടെ ആന്തരീക കണ്ണുകൾ പ്രഭാപൂരിതമായി , ഒപ്പം അവൾ തിരഞ്ഞുപിടിച്ചു കൈപിടിച്ച് കൊണ്ടുപോകുന്ന നിരാശിതരായിരുന്ന ഒരു കൂട്ടം കുട്ടികളും. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവരുന്ന പ്രതിസന്ധികളിൽ നിന്നും ഓടി ഒളിക്കാനല്ല, നേരിടുകയും , കീഴടക്കുകയുമാണ് വേണ്ടതെന്നു ആ കുട്ടി ജീവിതം കൊണ്ട് കാണിച്ചുതരുന്നു. എത്ര സന്തോഷവതിയാണ് അവൾ ഇന്ന് , ഞാൻ കടന്നുചെന്നപ്പോൾ തനിയെ വന്നു വാതിൽ തുറന്നു , അകത്തു കൂട്ടികൊണ്ടുപോയി സ്വീകരിച്ചു, അത്ഭുതം തോന്നി ആ വലിയ മനസ്സിലെ രൂപാന്തരം കണ്ടപ്പോൾ, ഈ ജീവിതം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നതെന്തു സന്ദേശമാണ് എന്ന് നാം ഉൾക്കൊള്ളണം.

ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു ദമ്പതികൾക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച മറ്റൊരു വനിതയെ കാണാനായി. സഹോദരിക്കുവേണ്ടി കുട്ടികളെ ഗർഭം ധരിക്കാൻ അവർ തയ്യാറായി. രണ്ടുമാസം പ്രായമുള്ള കുട്ടികളെ യാതൊരു ബാധ്യതകളും കൂടാതെ കൈമാറുവാനും പതിനാലു വയസ്സ് വരെ ആരുടെ ശരീരത്തിലാണ് കുട്ടികൾ വളർന്നതെന്ന കാര്യവും രഹസ്യമാക്കി വയ്ക്കാൻ അവർ തയ്യാറായി. മറ്റുള്ളവരുടെ ശൂന്യമായ ജീവിതത്തിനു പ്രകാശമേകാൻ നമുക്ക് ത്യാഗം സഹിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തരമൊരു മഹത്വത്തിന്റെ വില കണ്ടെത്താനാവൂ. ഞാനും ഞാനും മാത്രം നിറഞ്ഞു നിൽക്കുന്ന ലോകത്തു , ചെറുതും വലുതുമായ ത്യാഗങ്ങളാണ് വലിയ സന്തോഷവും സമാധാനവും ലോകത്തിനു നൽകുന്നത്.

ഫാദർ ചിറമ്മൽ തന്റെ സ്വതസിദ്ധമായ ഗ്രാമീണ ശൈലിയിലൂടെ ഞങ്ങളുടെ കഠിന ഹൃദയങ്ങളെ സ്പർശിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ കേരളത്തിലുള്ള പ്രവർത്തങ്ങൾ കാണുവാൻ എനിക്ക് ഭാഗ്യം ഉണ്ടായി . തൃശൂർ വച്ച് , അദ്ദേഹം നേതൃത്വം നൽകുന്ന അവയവദാന പദ്ധതിയുടെ ഭാഗമായി അവയവങ്ങൾ തമ്മിൽ സ്വീകരിച്ചവരുടെ സ്നേഹ സംഗമം , ജീവിതത്തിൽ ഒരു മറക്കാനാവാത്ത അനുഭവമായി മാറി. മതമോ വർഗ്ഗമോ വരണമോ ഒന്നും നോക്കാതെ, അവയവം കൊടുത്തവരും സ്വീകരിച്ചവരും തമ്മിലുള്ള സല്ലാപം ശ്രദ്ധിച്ചാൽ, നാമെല്ലാം ഒരേ സൃഷ്ടിയുടെ നിർമാണ ഉപകരണങ്ങൾ മാത്രം ആണെന്നും, ഇവിടെ സ്പർധ ഉണ്ടാക്കുന്നത് വെറും മൗഢ്യം ആണെന്നും ആരും പറഞ്ഞുതരേണ്ട കാര്യമാവില്ല.

പറഞ്ഞു തീരുന്നതിനു മുൻപ് ഒരുകൂട്ടം ആളുകൾ വീട്ടിലേക്കു കടന്നു വന്നു. അൽപ്പം സ്വകാര്യ സംഭാഷണത്തിനാണെന്നു പറഞ്ഞു അച്ചൻ അവരെ വീടിന്റെ ഒരു കോണിൽ കൊണ്ടുപോയി കുറച്ചുനേരം സംസാരിക്കുന്നത് കണ്ടു. ഞങ്ങൾ അച്ചനായി കാത്തിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അവരെ പരിചയപ്പെടുത്തി. രണ്ടു കിഡ്നികളും നഷ്ട്ടപ്പെട്ട ഒരു പെൺകുട്ടിക്കുവേണ്ടി അവളുടെ ഭർത്താവും മകളും ചില സുഹൃത്തുക്കളുമായി എത്തിയിരിക്കുകയാണ്. ഒരു ചെറുപ്പക്കാരൻ അച്ചന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തന്റെ കിഡ്നി കൊടുക്കാമെന്നു സമ്മതിച്ചിരിക്കയാണ്. അവരെ തമ്മിൽ ഒന്ന് ബന്ധപ്പെടുത്തുകയായിരുന്നു അദ്ദേഹം. തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുൻപ് ആ ധൗത്യം കൂടി നിർവഹിക്കുകയായിരുന്നു.

കത്തോലിക്കാ പുരോഹിതനായ അദ്ദേഹത്തിന്റെ ഒരു കിഡ്നി ഇപ്പോഴും ഒരു ഹിന്ദുവിന്റെ ശരീരത്തിലാണ് പ്രവർത്തിക്കുന്നത്. അവയവദാനം എന്ന മഹത്തായ കർമ്മത്തിനു ഇത്രയേറെ പ്രചാരം നൽകിയ വ്യക്തികൾ കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം. അദ്ദേഹത്തോടൊപ്പം ഒരു വലിയ പ്രസ്ഥാനമാണ് കേരളത്തിലും പുറത്തുമായി വളർന്നു വരുന്നത്. കത്തോലിക്കാ സഭയിൽ പെടാത്ത രാജുവും മധുവും മൈലുകൾ താണ്ടി അച്ഛന്റെ കർമ്മപദ്ധതിയുടെ ഭാഗമായി നിരന്തരം പ്രവർത്തിക്കുന്നു, അങ്ങനെ അനേകരും..

കേരളത്തിലെ വിശാലമായ കത്തോലിക്കാ സമൂഹത്തിൽ തന്നെ ചില പുരോഹിതന്മാരുടെ വഴിവിട്ട പോക്കുകൾക്കു പുരോഹിതന്മാർ മുഴുവനായി തെറ്റിദ്ധരിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യ സ്നേഹികളായ ഇത്തരം ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്നും കടന്നുവരുന്ന മനുഷ്യഗന്ധിയായ ക്രിസ്തു സ്നേഹത്തിന്റെ തരുണിമ, അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്. ശാന്തമായ മേച്ചില്പുറങ്ങളിലേക്കല്ല ഈ പുഴകൾ ഒഴുകുന്നത് , പക്ഷെ സ്വച്ഛമായ തടാകത്തിന്റെ അരികത്തേക്കു നമ്മെ നയിക്കുവാനുള്ള ത്രാണി ചില പുരോഹിതന്മാർക്കുണ്ട് (മുൻപിൽ നില്ക്കാൻ അർഹൻ) എന്നത് വളരെ പ്രതീക്ഷ നൽകുന്നു.

സ്വാർത്ഥന്മാർ കുടിയിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സ്വയം ജീവന് വെല്ലുവിളി ഉയരുമ്പോഴും ധാർമ്മികതയെ ഉള്ളില്നിന്നും വിളിച്ചുണർത്താൻ ഈശ്വരൻ കടം തന്ന വരദാനമാവണം ഇത്തരം മനുഷ്യർ!

No comments:

Post a Comment